Wednesday, March 11, 2009

ഹാര്‍ട്ട്‌ അറ്റാക്ക്‌

അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചു കളയാന്‍ ശ്രമിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ അറ്റാക്ക്‌ വന്നത്.
എല്ലാവരും ചോദിച്ചു "22 വയസ്സില്‍ അറ്റാക്കോ ?" പിന്നെ അവര്‍ തന്നെ ഉത്തരവും കണ്ടെത്തി "ഇങ്ങനെ കുടിച്ചാല്‍, ഇങ്ങനെ വലിച്ചാല്‍ - പിന്നെ ഹൃദയം നിന്ന് പോകാതെ ?" ഡോക്ടര്‍ പറഞ്ഞു : "മദ്യപാനവും പുകവലിയും നിര്‍ത്തണം". അപ്പോള്‍ ഞാനൊരു ദൃഢപ്രതിജ്ഞ എടുത്തു - ഇനി അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് എടുത്തു കളയുന്ന പ്രശ്നമേയില്ല, എന്നിട്ടെന്തായി ?? ഒന്നും ആയില്ല. ഇന്നും ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു!

Sunday, March 8, 2009

ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി

സന്ധ്യക്ക്‌ പകലിനോടുള്ള ഇഷ്ടക്കുറവിന്റെ കാരണം ആദ്യം എനിക്കറിയില്ലായിരുന്നു, എന്നല്ല എനിക്ക് മനസ്സിലായിരുന്നില്ല. ഉണര്‍്നനാലവള്‍ കണി കണ്ടിരുന്നത്‌ ഘടികാരമായിരുന്നു. ഒരു പക്ഷെ ദിവസത്തില്‍ 'സമയം നോക്കുക' എന്നതായിരിക്കും അവള്‍ ഏറ്റവും കൂടുതല്‍ ചെയ്തിരുന്ന പ്രവൃത്തി. അവള്‍ക്കങ്ങനെ സമയത്തിന് തീര്‍ക്കുവാന്‍ തക്ക അത്യാവശ്യ ജോലികള്‍ ഒന്നും ഉള്ളതായി എനിക്കറിയില്ല. വിരസമായ നെടുവീര്‍പ്പുകളോടെ മറ്റുള്ളവരുടെ രസങ്ങളും അവള്‍ കൊന്നിരുന്നു.

ക്ലാസ്സില്‍ watch നോക്കി കണ്ണ് മിഴിച്ചു ഇരിക്കുന്നതിനു വഴക്കുകള്‍ ഏറെ കേട്ടിരിക്കുന്നു. സത്യത്തില്‍ ഇതെന്തൊരു ജന്മം എന്നാലോചിച്ചു പോയി. അല്ല ഇപ്പോഴും എനിക്കങ്ങു പിടി കിട്ടിയിട്ടില്ല. ആ മൌനം അത്ര വാചാലമായി തോന്നിയിട്ടുമില്ല. 'ചന്ദ്രികാചര്‍്ച്ചിത' രാത്രികളില്‍ പുറത്തേക്കു നോക്കുമ്പോള്‍ മാത്രമാണ് അവള്‍ ചിരിച്ചു കണ്ടിരിക്കുന്നത്, എന്താവും ആ മനസ്സില്‍ ?

അവളുടെ മുറിയിലേക്ക് എന്നെ മാറ്റിയപ്പോള്‍ അറിയാതെ വാര്‍ഡനെ പ്രാകിപ്പോയി. ആകെയുള്ള ജീവിതം ഒരു അവാര്‍ഡ് പടമാക്കാന്‍ എനിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. അവധി ദിവസങ്ങളില്‍ ആണെങ്കില്‍് അവളുടെ ശല്യം തീരെയില്ല. പകല്‍ മുഴുവനെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നോ എന്തോ ? ആരോടും മിണ്ടാതെ തന്റെ സാന്നിധ്യം പോലും അറിയിക്കാതെയുള്ള ഈ നടപ്പിലെന്തോ 'ഒരിത്' തോന്നിയത് സന്ധ്യയുടെ ഫയല്‍ ചെയ്ത കവിതകള്‍ കണ്ടപ്പോഴാണ്. എന്തെന്തു തലക്കെട്ടുകള്‍ - 'നിലാവിന്റെ കാമുകി' 'വെളിച്ചത്തിന്റെ ചീളുകള്‍' എന്തോ എനിക്കാകെ ഒരു ദിക്ക് മുട്ടിപോയ പ്രതീതി. അവളറിയാതെ എടുത്തു നോക്കിയതിനാല്‍ ചോദിക്കാനും വയ്യ.

അവധി ദിവസങ്ങളില്‍ വൈകുന്നേരം ആറു ആറര മണിക്കെങ്ങാനും ഉണര്‍ന്നിരിക്കും. അല്ലാത്ത ദിവസങ്ങളിലും ഏതാണ്ട് ഈ നേരം ആകുമ്പോഴേകും ജനലിന്നരുകില്‍ സ്ഥാനം പിടിക്കും. മൂന്നാമത്തെ നിലയില്‍ ആയതു കൊണ്ട് പുഴക്കരയില്‍ ഉള്ളവരെ തിരിച്ചറിയാന്‍ കൂടി വയ്യ. അല്ലെങ്കിലും മുകളിലേക്ക് നോക്കിയാല്‍ ആരെ കാണാന്‍ ? എന്തായാലും രഹസ്യം കണ്ടു പിടിക്കുക തന്നെ.

ഞാനും തുടങ്ങി നൈറ്റ് ഷിഫ്റ്റ്. ഇതെന്തൊരു മറിമായം. ആ പെണ്‍കുട്ടി തന്നെയാണോ ഇത്! വല്ലാതെ സംസാരിക്കുന്നു എന്നല്ല, അക്ഷരാര്‍ത്ഥത്തില്‍ എന്നെ ബോറടിപ്പിക്കുന്നു. ചന്ദ്രികാ വര്‍ണനയാണധികവും. ബാക്കി ശാസ്ത്രിയ വിശകലനങ്ങളും. അവിടെ കല്ലും മണ്ണും മാത്രമേ ഉള്ളെന്നു ആദ്യം കണ്ടു പിടിച്ചത് വയലാര്‍ രാമവര്‍്മ്മയാണത്രേ. അതിനു തെളിവായി ജാംബവാന്റെ കാലത്തെ ഒരു സിനിമ പാട്ടും പാടി. എന്താണെന്ന് എനിക്കൊരു പിടിയുമില്ല. ഓര്‍ക്കാന്‍ മാത്രം രസമുള്ള വരികളല്ല. അത് കൊണ്ടാവും, ഞാനത് മറന്നു പോയി. അത് കേട്ടുകൊണ്ടിരുന്നപ്പോള്‍് ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും എന്നായിരുന്നു സത്യത്തിലെന്റെ മനസ്സില്‍.

ഈശ്വരാ... ഇതിപ്പോ വല്ലാത്ത കുരിശായല്ലോ. എന്നെയും രാത്രി ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇങ്ങനെ ഉറങ്ങാതെ രാത്രി മുഴുവന്‍ ആകാശത്തേക്ക് നോക്കിയിരുന്നാല്‍ മിക്കവാറും എനിക്കും പകരും ഇവളുടെ ഭ്രാന്ത്. ഇവളെ തഞ്ചത്തില്‍ ഡോക്ടര്‍ നമ്പൂതിരിയുടെ അടുത്തൊന്നു കൊണ്ട് പോയാലോ. അവള്‍ക്കു ആരാണാവോ സന്ധ്യ എന്ന് പേരിട്ടത്. സന്ധ്യ ആകുമ്പോഴാണ് പുറത്തേക്കു നോക്കല്‍ യജ്ഞം തുടങ്ങുന്നത്.

എന്നാലും ഡോക്ടറുടെ അടുത്തേക്ക് പോകാന്‍ മടിയൊന്നും കാണിക്കാതിരുന്നപ്പോള്‍ സത്യത്തില്‍ അതിശയം തോന്നി. തനിക്കു എന്തോ പന്തികേട്‌ ഉണ്ടെന്നു അപ്പോളവള്‍ക്കും തോന്നലുണ്ട്‌. അതെന്തായാലും നന്നായി.

പക്ഷെ ഡോക്ടറുടെ അഭിപ്രായത്തില്‍ കുഴപ്പമില്ലെന്ന് വന്നപ്പോള്‍ ... ഇനി എനിക്കാണോ കുഴപ്പം. ഒരു പ്രശ്നവും ഇല്ലാത്തവളെ ആശുപത്രിയില്‍ കൊണ്ടുചെന്നു എന്നാരോപിച്ച് വഴക്ക് കേട്ടത് ഞാനും. പിന്നീട് വഴിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചിരുന്നു, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടിയെ' പറ്റി. അവള്‍ക്കു കൊടുത്ത പേര് ഏതായാലും കൊള്ളാം, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി' - ചന്ദ്രനെ മാത്രം സ്നേഹിച്ച പെണ്‍കുട്ടി എന്നായിരുന്നു അല്പം കൂടി ചേര്‍ച്ച. അതെന്താണാവോ സ്നേഹിച്ച പെണ്‍കുട്ടി ? അവള്‍ ഇപ്പോള്‍ സ്നേഹിക്കുന്നില്ലേ ? ആവോ എനിക്കതും പിടി കിട്ടുന്നില്ല. അല്ലെങ്കിലും അവളുടെ ഒരു കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ലല്ലോ!!!

Tuesday, March 3, 2009

ആമുഖം

എന്തെങ്കിലും എഴുതണം എന്ന് പലപ്പോഴും തോന്നാറുണ്ട്, എങ്കിലും ചെയ്യാറില്ല. കാരണം പലതാണ്. മുഖ്യ കാരണം മടി തന്നെ, അതിന്റെ കാരണമാകട്ടെ ചിട്ടയില്ലാത്ത ജീവിതവും. കയ്യക്ഷരം പണ്ടേ നല്ലതല്ലായിരുന്നു, ഇപ്പോള്‍ വളരെ മോശമായിരിക്കുന്നു. മലയാളം തീരെ എഴുതാറില്ല എന്നത് തന്നെയാണ് കാരണം. ആകെ മലയാളം എഴുതിയിരുന്നത് ഓഫീസില്‍ ആണ്. Working hoursല്‍ പലവ്യഞ്ഞനങ്ങളുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോഴും യാത്രകള്‍ ഉണ്ടെങ്കില്‍ അതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍, എടുത്തു വക്കേണ്ട വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയവയുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ മലയാളത്തില്‍ എഴുതാറുണ്ടായിരുന്നു. ഇതിപ്പോള്‍ ഇവിടെയാകുമ്പോള്‍ പിന്നെ കയ്യക്ഷരത്തിന് പ്രസക്തി ഇല്ലല്ലോ!

ജീവിതത്തില്‍ ആദ്യമായി എഴുതിയത് (എഴുതേണ്ടി വന്നത്) Pre degree II yr പഠിക്കുമ്പോഴാണ്, ഉപന്യാസ മത്സരത്തില്‍, വിഷയം ഓര്‍മയില്ല. മാര്‍ തോമ കോളേജില്‍ പഠിക്കുമ്പോള്‍, അവിടെ ക്ലാസ് കട്ട് ചെയ്യുക എന്നത് നടക്കാത്ത കാര്യമാണ് - സത്യത്തില്‍ അവിടെ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും സ്വാതന്ത്ര്യം സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നു. അപ്പോഴാണ്‌ II nd ഗ്രൂപ്പിലെ അഞ്ചു അനേന്‍ ജോസഫ് ഒരു ഐഡിയ തന്നത്. (ഞങ്ങള്‍ ഹിന്ദി combined ക്ലാസ്സുകളില്‍ ഒന്നിച്ചായിരുന്നു, ഞാന്‍ forth group ആയിരുന്നു.) ഏതെങ്കിലും മത്സരങ്ങളില്‍ പങ്കെടുത്താല്‍ ഫ്രീ attendance കിട്ടുമത്രേ. അഞ്ജുവിന് ആണെങ്കില്‍് ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുകയും വേണം. പിന്നെ ഒന്നും ആലോചിച്ചില്ല, ഞാനും കൊടുത്തു പേര്. അങ്ങനെ ഞങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തു. എനിക്ക് സമ്മാനം കിട്ടി, അതൊരു ഷോക്കിംഗ് ന്യൂസ് ആയിരുന്നു.പിന്നെ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

in കേസ് ഇനി എന്തെങ്കിലും എഴുതിയാല്‍ തന്നെ ആകെ കാണിക്കുന്നത് എന്റെ ബാല്യ കാല സഖിയായ സിനിയെ മാത്രം. നല്ല ക്ഷമയുള്ള കൂട്ടത്തിലായിരുന്നു സിനി. നിവൃത്തിയുണ്ടെങ്കില്‍ കാര്യമായി പ്രതികരിക്കില്ല. സിനിയാണ് എന്റെ innovative ideasന്റെ മൂക സാക്ഷി. യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയ ഒരു idea ആണ് വെളിച്ചെണ്ണ ഉണ്ടാക്കുവാന്‍ വേണ്ടി തേങ്ങ വെട്ടുന്നവരുടെ അടുത്ത് നിന്ന് തേങ്ങ വെള്ളം കളക്റ്റ് ചെയ്തു preservatives ചേര്‍ത്ത് packet ഇല്‍ അല്ലെങ്കില്‍ കുപ്പികളില്‍ വില്‍ക്കുക എന്നത്. അന്ന് എന്റെ ആശയം സിനിയെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. പിന്നീട് ഇളനീരോ തെങ്ങവെള്ളമോ മറ്റോ ഒരു brand name ഇല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പിന്നെ എന്റെ നൂതന ആശയങ്ങളെ സിനി കളിയാക്കിയിട്ടില്ല.

പിന്നീട് മൂന്നു വര്‍ഷം എനിക്ക് എഴുത്തിന്റെ 'അസ്ക്യതകളും' കാര്യമായി ഉണ്ടായിരുന്നില്ല. ആര്‍ട്സ് ഫെസ്റ്റിവല്‍ സമയത്ത് പെട്ടെന്നൊരു ഉള്‍വിളി ആയിരുന്നു. പക്ഷെ അപ്പോഴേക്കും മത്സരാര്‍ത്ഥികളുടെ പേര് കൊടുക്കേണ്ട സമയം കഴിഞ്ഞിരുന്നു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഞങ്ങളുടെ കൂട്ടുകാരന്‍ തേജു ആയിരുന്നു. എങ്ങനെയോ അവന്‍ എന്റെ പേര് ചേര്‍ത്തു. ഉടന്‍ തന്നെ എന്റെ 'സാഹിത്യ' ജീവിതത്തിലെ അടുത്ത ഷോക്ക് ഉണ്ടായി.സമ്മാനാര്‍ഹരുടെ പേര് അനൌണ്‍സ് ചെയ്യുമ്പോള്‍ അതിലൊരു അമ്പിളി വേണുഗോപാല്‍. economics ഇലെ അരുണ്‍ ആണ് അനൌണ്‍സ് ചെയ്തത് എന്നാണു ഓര്‍മ. {നിറം സിനിമയിലെ "പ്രായം നമ്മില്‍" എന്ന പാട്ടിന്റെ സെറ്റ് പോലെയാണ് ഞങ്ങളുടെ കോളേജ് ഓഡിറ്റോറിയം. പക്ഷെ ക്രമസമാധാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മുകളില്‍ ബാല്കണിയിലും ആണ്‍കുട്ടികളെ താഴെയും ആണ് ഇരുത്താറ്. പേര് അനൌണ്‍സ് ചെയ്തതും എന്റെ പീക്കിരി (പ്രീ ഡിഗ്രിക്ക് പഠിക്കുന്ന) കൂട്ടുകാര്‍ മുകളിലേക്ക് നോക്കി. 'അയ്യേ അത് ഞാനല്ല" എന്ന് ഞാന്‍ പറയുകയും ചെയ്തു.ഞങ്ങളുടെ ക്ലാസ്സില്‍ അഞ്ജലി വേണുഗോപാല്‍ എന്നൊരു കുട്ടി ഉണ്ട്. comparer ക്ക് പേര് മാറി പോയതാണ് എന്ന് തന്നെ ഞാന്‍ കരുതി. പുള്ളി അപ്പോള്‍ തന്നെ തിരുത്തി വായിക്കുകയും ചെയ്തു. "സോറി അമ്പിളി വേണുഗോപാല്‍ അല്ല അമ്പിളി. പി. മണി ആണ് എന്ന്. ആരൊക്കെയോ അഭിനന്ദിച്ചു. പക്ഷെ എന്തോ എനിക്കതൊരു വല്ലാത്ത embarassing moment ആയിരുന്നു. മലയാളം ചെറു കഥയ്ക്ക് ഒന്നാം സമ്മാനവും ഇംഗ്ലീഷ് കവിതയ്ക്ക് മൂന്നാം സമ്മാനവും. അന്നൊക്കെ ഞാന്‍ assignment എഴുതുന്ന എസ്സേ പോലും ആരെങ്കിലും കാണുന്നത് എനിക്ക് ഭയങ്കര ചമ്മലായിരുന്നു. ഫയലില്‍ കുത്തിക്കുറിച്ചു വച്ചിരുന്നതെന്തോ എടുത്തു വായിച്ചതിനു എന്റെ ക്ലാസ് മേറ്റ്‌ ആയ പ്രസൂന എന്നൊരു കുട്ടിയെ ഞാന്‍ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
രണ്ടായിരത്തിന് ശേഷം ഞാന്‍ പ്രസൂനയെ കണ്ടിട്ടില്ല, ആ പറയാതെ പോയ "സോറി" എന്നെ വല്ലാതെ വിഷമിപ്പിക്കുന്നും ഉണ്ട്. ഒന്നാം സമ്മാനം കിട്ടുന്ന കഥ കോളേജ് മാഗസിനില്‍ ഇടുന്ന ഒരു പതിവ് അന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കി കിട്ടാന്‍ വേണ്ടി ഞാന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി ടിറ്റോ K പോളിന്റെ പുറകെ കുറെ നടന്നു. പക്ഷെ സാധിച്ചില്ല. അങ്ങനെ എന്റെ "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി" യെ നാലാള് കണ്ടു. ഭാഗ്യത്തിന് അപ്പോഴേക്കും ഞാന്‍ കോളേജ് അല്ല കേരളമേ വിട്ടിരുന്നു.

കഥയ്ക്ക് അവര്‍ തന്ന ടോപ്പിക്ക് ആയിരുന്നു "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി". എന്തൊക്കെയോ എഴുതി. പക്ഷെ ആംഗലേയ കവിതയായിരുന്നു 'താരം'. വിഷയം "Kerala – God's own county”. Heading എഴുതിവെച്ചിട്ട് അന്തം വിട്ടിരുന്നു. എന്തെങ്കിലും എഴുതാതെ എങ്ങനെ ഹാളില്‍ നിന്ന് വെളിയില്‍ ഇറങ്ങി വരും ?
മനസ്സ് മുന്നിലിരുന്ന paper നേക്കാള്‍ ബ്ലാങ്ക്. Topic അങ്ങനെത്തന്നെ vertical ആയി എഴുതി. എന്നിട്ട് ഓരോരോ അക്ഷരത്തിനും വരിയുണ്ടാക്കി. For eg :
Kasargode to Trivandrum,
Each and every nook so nice.
R
A
L
A

Ya, its God's own country! എന്ന് അവസാനിപ്പിച്ചു.
ഇതിനൊക്കെ സമ്മാനം കൊടുക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയണമല്ലോ ബാക്കിയുള്ളതൊക്കെ എങ്ങനെയായിരുന്നു കാണുമെന്ന്‌.

പിന്നീട് വല്ലതുമൊക്കെ കുത്തി കുറിക്കുമായിരുന്നു. അതെല്ലാം പാടെ നിര്‍ത്താന്‍ കാരണം, എന്റെ ആദ്യ ഭര്‍ത്താവ്. ആള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും, അറിയാവുന്നവരെ കൊണ്ട് വായിപ്പിച്ചിട്ടു, പിന്നീട് ഒരു അവസരം ഒത്തു വരുമ്പോള്‍ ബഹളം വയ്ക്കുമായിരുന്നു. അങ്ങനെ അക്ഷരങ്ങളോട് ചെറിയ തോതില്‍ ഒരു അകല്‍ച്ച തോന്നാന്‍ തുടങ്ങി. പിന്നീടൊരു ദിവസം, "ഇന്ന് ഞാന്‍ ഓഫീസില്‍ നിന്ന് വരുന്നതിനുള്ളില്‍ ഒരു കഥ എഴുതണം " എന്ന് പറഞ്ഞു - അതോടെ ഞാന്‍ കുത്തി കുറിക്കല്‍ അങ്ങ് നിര്‍ത്തി.

വീണ്ടും എഴുതാന്‍ തോന്നുവാനുള്ള കാരണം പഴയ സിനിയാണ്. 2008 July 20 നു നിലമ്പൂര് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ സിനിയുടെ വീട്ടില്‍ പോയി (നിലംബൂരാണ് സിനിയുടെ ഭര്‍ത്താവിന്റെ വീട്) അപ്പോള്‍ സിനി പറഞ്ഞു എന്റെ മണ്ടത്തരങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന്. ഉടനെ തന്നെ തിരുപുര്‍ വന്നു ഒരു ബ്ലോഗ് തുടങ്ങി. കൂടെപ്പിറപ്പായ മടിയും സിനിയുടെ അഭാവവും എന്നെ പിന്തിരിപ്പിച്ചു, ഇപ്പോള്‍ എന്റെ ഓര്‍ക്കുട്ട് ഫ്രണ്ട് ശരത്തിന്റെ പിന്തുണയോടെ ഞാന്‍ വീണ്ടും ഉപദ്രവം തുടങ്ങുന്നു. നമസ്കാരം!